തിരുവനന്തപുരം: സുപ്രീംകോടതിയുടെ നിർണായക വിധിയുടെ അടിസ്ഥാനത്തിൽ വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിച്ചുകൊണ്ടുള്ള കേരളത്തിലെ ആദ്യ ഉത്തരവ് കോട്ടയം ഡെപ്യൂട്ടി ലേബർ കമ്മീഷണർ മുഹമ്മദ് റഷീദ് പുറപ്പെടുവിച്ചു.
ഇടുക്കി ജില്ലയിലെ അടിമാലി ഐസിഡിഎസ് പദ്ധതിക്ക് കീഴിൽ സേവനമനുഷ്ഠിച്ച് വിരമിച്ച 45 അങ്കണവാടി ടീച്ചർമാരും ഹെൽപ്പർമാരും സമർപ്പിച്ച ഗ്രാറ്റുവിറ്റി ഹർജികളിലാണ് പൊതുവായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സുപ്രീംകോടതിയുടെ മണിബെൻ മഗൻബായ് ബാരിയ വിഎസ് ദാഹോദ് ജില്ലാ ഡെവലപ്മെന്റ് ഓഫീസർ (2022) എന്ന വിധിയിൽ അങ്കണവാടി കേന്ദ്രങ്ങൾ ഗ്രാറ്റുവിറ്റി നിയമത്തിന് ബാധകമായ സ്ഥാപനങ്ങളാണെന്നും അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ലഭിക്കാൻ നിയമപരമായ അർഹതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതി പ്രഖ്യാപിച്ച നിയമം രാജ്യത്തെ എല്ലാ കോടതികൾക്കും അഥോറിറ്റികൾക്കും ബാധകമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.